ഗോഡ്‌സെ അനുകൂല നിലപാടുമായി അനന്ത് കുമാറിന്‍റെ ട്വീറ്റ്, പിന്നീട് വിവാദമായപ്പോള്‍ സംഭവിച്ചത്...

ഗോഡ്‌സെ അനുകൂല നിലപാടുമായി വിവാദങ്ങളുടെ സഹചാരിയായ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. 

Last Updated : May 17, 2019, 01:29 PM IST
ഗോഡ്‌സെ അനുകൂല നിലപാടുമായി അനന്ത് കുമാറിന്‍റെ ട്വീറ്റ്, പിന്നീട് വിവാദമായപ്പോള്‍ സംഭവിച്ചത്...

ന്യൂഡല്‍ഹി: ഗോഡ്‌സെ അനുകൂല നിലപാടുമായി വിവാദങ്ങളുടെ സഹചാരിയായ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. 

സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന് പിന്നാലെ ഗോഡ്‌സെ അനുകൂല നിലപാടുമായിട്ടാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഗോഡ്‌സെ രാജ്യസ്നേഹിയെന്ന സാധ്വി പ്രഗ്യയുടെ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ട കാര്യമില്ല. ഗോഡ്‌സെ ചര്‍ച്ചാ വിഷയമാകുന്നതില്‍ സന്തോഷം. ഗോഡ്‌സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും കേന്ദ്രമന്ത്രി ട്വിറ്റെറില്‍ കുറിച്ചു.

സാധ്വി പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശത്തെ ബിജെപി ദേശീയ നേതൃത്വം തള്ളിയതിനു പിന്നാലെയാണ് അനന്ത് കുമാര്‍ ഹെഡ്‌ഗെ ഇത്തരമൊരു പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ഗോഡ്‌സെയെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്ന ട്വീറ്റ് വിവാദമായതോടെ തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി കേന്ദ്രമന്ത്രിയെത്തി. 

അതേസമയം, ഹെഗ്‌ഡെയുടെ ട്വീറ്റിന് സമാനമായ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി അനുഭാവിയായ മധു കിഷ്‌വാര്‍ റീട്വീറ്റ് ചെയ്തിരുന്നു. 

‘ഗോഡ്‌സെയാണ് ഗാന്ധിയെ കൊന്നതെന്ന് ഉറപ്പാണ്. പക്ഷേ അദ്ദേഹം ഇടിച്ചിട്ട് ഓടിപ്പോയില്ല. കീഴടങ്ങുകയും വിചാരണ നേരിടുകയും ചെയ്യാനുള്ള 'ഹീറോയിക്' ധീരത കാണിച്ചു. എന്തിനാണ് ഗാന്ധിയെ കൊന്നതെന്നതിന് ശക്തമായ മൊഴി നല്‍കി. കൊലപാതകത്തെ ഞാന്‍ അപലപിക്കുന്നു. പക്ഷേ ദേശസ്‌നേഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനൊപ്പം നിന്നുകൊണ്ട് പ്രതിസന്ധി ഘട്ടത്തില്‍ ഗോഡ്‌സെ കാണിച്ച ധീരതയെ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു മധുവിന്‍റെ ട്വീറ്റ്.

ഇതിനു പിന്നാലെയാണ് തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നു പറഞ്ഞ് അനന്ത്കുമാര്‍ ഹെഡ്‌ഗെ രംഗത്തുവന്നത്.

‘ഇന്നലെ മുതല്‍ എന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഗാന്ധിജിയുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന വിഷയമേയില്ല. ഗാന്ധിജിയുടെ കൊലയാളിയോട് യാതൊരു അനുകമ്പയുമില്ല. രാജ്യത്തിന് ഗാന്ധിജി നല്‍കിയ സംഭാവനകളോട് ഞങ്ങള്‍ക്ക് തികഞ്ഞ ആദരവാണ്.’ എന്നാണ് ഹെഡ്‌ഗെയുടെ പുതിയ ട്വീറ്റ്.

ഗോഡ്‌സെ ആദ്യ ഹിന്ദു തീവ്രവാദിയെന്ന കമല്‍ ഹാസന്‍റെ വിവാദ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു സാധ്വി പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം. ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു  സാധ്വി പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും സാധ്വി പ്രഗ്യാ സിംഗ് പറഞ്ഞു. 

 

Trending News