അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ പ്രചരണച്ചൂടില്‍ കത്തിക്കയറിയ വിഷയങ്ങളില്‍ ഇത്തവണ മിന്നിയത് 'വിദേശി'കളാണ്. ഗുജറാത്തില്‍ നടന്നത് നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിലും പാകിസ്ഥാനും തായ്‌വാനും അടക്കമുള്ള വിദേശരാജ്യങ്ങളുടെ പേരില്‍ വരെ വിവാദങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു.
പാകിസ്ഥാനെ ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ ആരോപിച്ചു. എന്നാല്‍, ആരോപണം വാര്‍ത്താ തലക്കെട്ടില്‍ ഇടം പിടിച്ചപ്പോള്‍ വിശദീകരണം ഇസ്ലാമാബാദില്‍ നിന്ന് വന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്ന് പാകിസ്ഥാന്‍റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ തുറന്നടിച്ചു. അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാകിസ്ഥാന്‍ കരസേന മുൻ മേധാവി അർഷദ് റഫീഖ് ആവശ്യപ്പെട്ടെന്നാണ് മോദി ആരോപിച്ചത്. ഇത് ആശങ്കപ്പെടേണ്ട കാര്യമാണെന്നും ഇന്ത്യയുടെ പരമാധികാരവും സ്വാഭിമാനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും മോദി പറഞ്ഞിരുന്നു.
പ്രചാരണം അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് തായ്‌വാന്‍ കൂണുകള്‍ ചര്‍ച്ചയായത്. പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂറാണ് ഈ തായ്‌വാന്‍ വെടിയുതിര്‍ത്തത്. ഒന്നിന് എണ്‍പതിനായിരം രൂപ വിലയുള്ള തായ്‌വാന്‍ കൂണുകള്‍ ആണ് മോദി കഴിക്കുന്നതെന്നും ഭരണത്തില്‍ വന്ന ശേഷം മോദിയുടെ നിറവും സൗന്ദര്യവും കൂടാനുള്ള കാരണം ഇതാണെന്നും രൂപേഷ് ആരോപിച്ചു. ഒരു മാസം 1.20 കോടി രൂപയുടെ കൂണാണ് മോദി ഇങ്ങനെ കഴിക്കുന്നതെന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങള്‍ക്ക് അല്‍പായുസാണെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൈനയും അമേരിക്കയും അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ സാകൂതം വീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടുകള്‍ പ്രധാനമന്ത്രിയുടെ നയങ്ങളോടുള്ള പ്രതികരണമായിട്ടാകും വിലയിരുത്തപ്പെടുക. അതിനാല്‍ തന്നെ, ഗുജറാത്തില്‍ ബി.ജെ.പിക്ക് വിജയിച്ചാല്‍ മാത്രം മതിയാകില്ല. വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കണം.