ബാംഗളൂരു: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ , ദേവഗൗഡയും, ഖാര്‍ഗെയും ഒപ്പം 2 BJP നേതാക്കളും എതിരില്ലാതെ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കര്‍ണാടകയിലെ 4 രാജ്യസഭാ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന JDS നേതാവുമായ എച്ച്.ഡി ദേവഗൗഡ, മുന്‍ ലോക്‌സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ബി.ജെ.പി നേതാക്കളായ അശോക് ഗസ്തി, ഇറാന കദാദി എന്നിവരാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനാല്‍ നാലുപേരും തി രഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തിയതി ജൂണ്‍ 12 ആയിരുന്നു. അകെ 5 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. 2 BJP സ്ഥാനാര്‍ഥികളും JDS സ്ഥാനാര്‍ത്ഥിയായി ദേവഗൗഡയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ മറ്റ് സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി അവസാനിച്ചതിന് ശേഷം റിട്ടേണിംഗ് ഓഫീസർ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
2019 ലോക് സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ദേവഗൗഡയ്ക്കും ഖാര്‍ഗെയ്ക്കും രാജ്യസഭയിലേക്കുള്ള വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. 1996 ല്‍ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് ദേവഗൗഡ രാജ്യസഭയിലേക്കെത്തുന്നത്.
മുന്‍ കേന്ദ്രമന്ത്രികൂടിയായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ആദ്യമായാണ് രാജ്യസഭയില്‍ എത്തുന്നത്.
രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ 45 വോട്ടുകള്‍ വേണമെന്നിരിക്കെ നിയമസഭയില്‍ 34 സീറ്റുകളുള്ള ജെ.ഡി.എസ് കോണ്‍ഗ്രസിന്‍റെ പിന്തുണ തേടിയിരുന്നു. കൂടാതെ, എച്ച്.ഡി ദേവഗൗഡയെ രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മുന്‍കൈയെടുത്തിരുന്നു.