ന്യൂഡല്‍ഹി: ഇന്ത്യയുടെ യശസ്സ് ലോകനെറുകയിൽ എത്തിച്ച വ്യക്തിയാണ് സച്ചിനെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം ഇന്നത്തെ കാര്യപരിപാടികളില്‍ ഉണ്ടായിരുന്നിട്ടും സംസാരിക്കാൻഅനുവദിക്കാതിരുന്നത് രാജ്യത്തിനു മുഴുവന്‍ നാണക്കേടാനെന്നും രാജ്യസഭാ എംപി കൂടിയായ ജയ ബച്ചൻ.
ഇങ്ങനെയാണ് രാജ്യസഭാംഗങ്ങളുടെ പ്രതികരണമെങ്കിൽ എന്തിനാണ് സച്ചിൻ രാജ്യസഭയിൽ എത്തുന്നതെന്നും അവർ ചോദിച്ചു. സച്ചിന്‍റെ രാജ്യസഭയിലെ അസാന്നിദ്ധ്യത്തെപ്പറ്റിയുള്ള പരാമര്‍ശത്തോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അവർ.
കുട്ടികളുടെ കളിക്കാനുള്ള അവകാശം, സ്പോര്‍ട്സിന്‍റെ ഭാവി എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ ഇന്ന് പ്രസംഗിക്കേണ്ടിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിട്ടും രാജ്യസഭയിലെ തന്‍റെ അസാന്നിധ്യം കൊണ്ട് സച്ചിന്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ മോദി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് മാപ്പു പറയണം എന്നാവശ്യപ്പെട്ടായിരുന്നു രാജ്യസഭയില്‍ ബഹളം.