ന്യുഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹരീഷ് സാൽവെയെ അഭിഭാഷകനായി ചുമതലപ്പെടുത്തിയതിനു പിന്നാലെയുയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്വീറ്റ്.
Not fair. #HarishSalve has charged us Rs.1/- as his fee for this case. https://t.co/Eyl3vQScrs
— Sushma Swaraj (@SushmaSwaraj) May 15, 2017
ഹരീഷ് സാൽവെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തിൽ മറ്റെന്തെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞു സഞ്ജീവ് ഗോയൽ എന്നയാൾ ട്വീറ്റ് ചെയ്തിരുന്നു. അവർ ഹാജരായാലും ഇതേ വാദമുഖങ്ങളാകും ഉന്നയിക്കുകയെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സാൽവെയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ സുഷമ സ്വരാജ് പുറത്തുവിട്ടത്.
രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. ഒരു ദിവസം ഹാജരാവാന്‍ മാത്രം പ്രതിഫലമായി 30 ലക്ഷം രൂപ വരെ അദ്ദേഹം കൈപ്പറ്റാറുണ്ടെന്നാണ് അഭ്യുഹം. അതുകൊണ്ടാണ് കുല്‍ഭൂഷണു വേണ്ടി വാദിക്കാന്‍ സാല്‍വെക്ക് സര്‍ക്കാര്‍ വന്‍തുക നല്‍കിയെന്ന നിഗമനത്തിലായിരുന്നു പലരും.