ജെഎന്‍യു സംഘര്‍ഷം: 50 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍!

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാര്‍ഥികളുടെ പാർലമെന്‍റ് 

Last Updated : Nov 18, 2019, 03:45 PM IST
    1. വിദ്യാര്‍ത്ഥികളെ തല്ലിചതച്ചതായി ആരോപണമുണ്ട്.
    2. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.
    3. പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ട് പോയത്.
ജെഎന്‍യു സംഘര്‍ഷം: 50 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍!

ന്യൂഡല്‍ഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാര്‍ഥികളുടെ പാർലമെന്‍റ് ലോംഗ് മാര്‍ച്ചിനിടെ സംഘര്‍ഷം. 

മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്‍പോട്ട് പോകാന്‍ വിദ്യാര്‍ത്ഥികല്‍ ശ്രമിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെ 50 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത്.

വിദ്യാര്‍ത്ഥികളെ തല്ലിചതച്ചതായി ആരോപണമുണ്ട്. പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ട് പോയത്. 

ഫീസ്‌ വർധനക്കെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ്‌  ഇന്ന്‌ വിദ്യാര്‍ത്ഥി യൂണിയന്‍റെ (ജെഎന്‍യുഎസ്‌യു) നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നത്‌. 

ജെഎന്‍യു ക്യാമ്പസിന്‍റെ പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് പ്രശ്ന പരിഹാരത്തിനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. 

ഫീസ് വർധനവ് പിൻവലിക്കുന്നു എന്ന പേരിൽ നാമ മാത്രമായ ഇളവുകൾ മാത്രമാണ് നൽകുന്നത്. വർധനവ് പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. 

വൈസ് ചാൻസിലറെ സ്ഥാനത്ത് നിന്ന് നീക്കണം, പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാം എന്ന ഉറപ്പ് മാനവ വിഭവ ശേഷി മന്ത്രാലയം വാക്ക് പാലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. 

നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. 

ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ് തുടങ്ങിയ നയങ്ങള്‍ക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനു പിന്തുണ നല്‍കി പൂര്‍വ വിദ്യാര്‍ത്ഥികളു൦ രംഗത്തെത്തിയിരുന്നു. 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തിയിരുന്നു. 

ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിനെ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ ചടങ്ങ് നടക്കേണ്ടിയിരുന്ന വേദിയ്ക്ക് സമീപ൦ തമ്പടിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു. 

പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍. 

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാല അടച്ചിടുകയും ചെയ്തിരുന്നു.

Trending News