അഹമ്മദാബാദ്: തന്‍റെ പ്രഥമ ഭാരത സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി.
മുന്‍ നിശ്ചയിച്ച പ്രകാരം 11.40ന് തന്നെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം അഹമ്മദാബാദിലെത്തി. വിമാനമിറങ്ങിയ ഡൊണാള്‍ഡ് ട്രംപിനേയും ഭാര്യ മെലാനിയയേയും പ്രധാനമന്ത്രി നരേന്ദ്രമോദി സീകരിച്ചു. ആലിംഗനം ചെയ്ത് നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്തു.
വിമാനത്താവളത്തില്‍നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സബര്‍മതി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.
ഗാന്ധിജിയുടെ ആശ്രമം സന്ദര്‍ശിച്ച ട്രംപും മെലാനിയയും ആശ്രമവും പരിസരങ്ങളും വീക്ഷിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് ട്രംപും മോദിയും ചേര്‍ന്ന്‍ ഗാന്ധിജിയുടെ ഛായാ ചിത്രത്തില്‍ ഖദര്‍നൂല്‍മാല അണിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ആശ്രമത്തിന്‍റെ വരാന്തയില്‍ വച്ചിരുന്ന ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്തു.
സബര്‍മതി ആശ്രമത്തില്‍ നരേന്ദ്രമോദി ഇരുവര്‍ക്കുമായി ഉപഹാരം സമര്‍പ്പിച്ചു. ഗാന്ധിജി എപ്പോഴും ഉദാഹരിക്കാറുണ്ടായിരുന്ന വിവേകശാലികളായ മൂന്ന് കുരങ്ങൻമാരുടെ പ്രതിമകളാണ് ഉപഹാരമായി മോദി നല്‍കിയത്.
തുടര്‍ന്ന് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ഡയറിയില്‍ "തന്‍റെ മികച്ച സുഹൃത്ത് പ്രധാനമന്ത്രി മോദിയോട് .... നന്ദി, അത്ഭുതകരമായ സന്ദർശനം! എന്നും ഇരുവരും കുറിച്ചു.
മുന്‍ നിശ്ചയിച്ച പ്രകാരം 11.40ന് തന്നെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം അഹമ്മദാബാദിലെത്തി. മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
ട്രംപിന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറുമെന്നാണ് നയതന്ത്രലോകത്തിന്‍റെ പ്രതീക്ഷ.