കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ ദിലീപ് ഓണത്തിനു ശേഷം വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. മൂന്നാമത്തെ തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തുന്നത്.
രണ്ടാമത്തെ ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവില്‍ കടുത്ത പരാമര്‍ശങ്ങളില്ലാത്തതാണ് ദിലീപിന് പ്രതീക്ഷ നല്‍കുന്നത്.
ഓണാവധിക്ക് ശേഷം ജാമ്യഹർജി ഒരിക്കൽക്കൂടി നൽകാനാണ് ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം. സപ്തംബർ ആകുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തി രണ്ട് മാസം പൂർത്തിയാകും. അന്വേഷണം മുന്നോട്ടു പോകുന്ന സാഹചര്യം മുൻനിറുത്തിയാണ് ദിലീപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
പ്രഥമ ദൃഷ്ട്യാ കേസില്‍ ദിലീപിന്റെ പങ്ക് സംശയിക്കത്തക്ക തരത്തില്‍ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതാണ് ജാമ്യം ലഭിക്കുന്നതിൽ തിരിച്ചടിയായത്. ആദ്യ ജാമ്യാപേക്ഷ തള്ളിയ ശേഷം ചില പുതിയ തെളിവുകൾ കൂടി പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ദിലീപിന് സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത ഇല്ലാതാക്കാൻ അടുത്തമാസം പത്തിനകം കുറ്റപത്രം നല്‍കാനാണ് പോലീസിന്റെ നീക്കം.