തൃശൂര്‍: ജിഷ്ണു കേസില്‍ നെഹ്റു ഗ്രൂപ്പ് കോളജ് ചെയര്മാന് പി കൃഷ്ണദാസിനെ ഇരിങ്ങാലക്കുട പൊലിസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഡി.വൈ.എസ്.പി കിരണ്‍ നാരായണാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി സഹകരിക്കാമെന്ന ധാരണയിലാണ് ജാമ്യം നല്‍കിയിരുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്.
അതേസമയം, കൃഷ്ണദാസിന് ഹൈകോടതിയില്‍നിന്ന് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും സുപ്രീം കോടതിയില്‍ അപേക്ഷ നൽകിയിട്ടുണ്ട്. ഇരു ഹരജികളും സുപ്രീംകോടതി 27ന് പരിഗണിക്കും.