കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്‍റെ കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയാത്തത് രാഷ്ട്രീയ കേരളത്തെ ആശങ്കയിലാഴ്ത്തുന്നു.
ഷുഹൈബ് വധിക്കപ്പെടുന്നതിന് മുൻപായി കേരളത്തില്‍ മുന്‍പ് നടന്ന വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ നൽകിയിരുന്നു. ഇതില്‍ കോഴിക്കോട് വടകരയില്‍ ടി. പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കൊടി സുനി ഉള്‍പ്പടെയുള്ളവര്‍ പരോളിലാണ്.
ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.
സിപിഎം ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ലെന്നും, ഭീകര സംഘടനകളുടെ മാതൃകയിലുള്ള പ്രാകൃത രീതിയിലാണ് അവര്‍ കൊലപാതകങ്ങളും അക്രമങ്ങളും കേരളത്തിൽ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപാതകമെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് അവസരം ഒരുക്കിക്കൊടുത്തുവെന്നും ഉമ്മന്‍ചാണ്ടിയും കുറ്റപ്പെടുത്തി.
ഷുഹൈബിന്‍റെ കൊലപാതകം നടക്കുന്നതിന് മുന്‍പ് ടി. പി കേസ് പ്രതികൾക്ക് നല്‍കിയ പരോളും ഇതുവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്തതുമാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. പരോളില്‍ ഇറങ്ങിയ പ്രതികളെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാക്കുന്നു. മാത്രമല്ല, ഷുഹൈബ് വധിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 'നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു'വെന്ന് സിപിഎം മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.