ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്ക്, വെള്ളി നേടിയ പി.വി. സിന്ധു, ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്തിയ ജിത്തുറായ് , ദീപ കർമാക്കർ എന്നിവരുടെ പേര് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. രാജ്യത്തെ കായിക താരങ്ങള്‍ക്കു നല്‍കുന്ന പരമോന്നത കായിക ബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം.
ജസ്റ്റിസ് എസ്.കെ അഗർവാൾ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 ന് രാഷ്ട്രപതി പ്രണബ് മുഖർജി പുരസ്കാരങ്ങൾ സമ്മാനിക്കും. ഏഴരലക്ഷം രൂപയാണ് ഖേൽരത്നയുടെ സമ്മാനത്തുക.
റിയോയില്‍ 3000 മീ. സ്റ്റീപ്പിള്‍ ചേസില്‍ ഫൈനല്‍ യോഗ്യത നേടിയ ലളിത ബാബര്‍, ബോക്സിങ് താരം ശിവ ഥാപ, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ തുടങ്ങി 15 പേര്‍ക്ക് അര്‍ജുന പുരസ്കാരവും നല്‍കും.