കര്‍ണാടകയില്‍ വോട്ടെടുപ്പ് അവസാനിച്ചു; അഞ്ചു മണി വരെ രേഖപ്പെടുത്തിയത് 64% പോളിംഗ്

കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും ആത്മവിശ്വാസത്തിലാണ്. ഭൂരിപക്ഷം നേടുമെന്ന് മൂന്ന് പാര്‍ട്ടികളും ആവര്‍ത്തിച്ചു. 

Last Updated : May 12, 2018, 06:57 PM IST
കര്‍ണാടകയില്‍ വോട്ടെടുപ്പ് അവസാനിച്ചു; അഞ്ചു മണി വരെ രേഖപ്പെടുത്തിയത് 64% പോളിംഗ്

ബെംഗളൂരു: വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിന് വേദിയായ കര്‍ണാടകയില്‍ നിയമസഭയിലേക്കുള്ള വോട്ടിംഗ് സമാപിച്ചു. അഞ്ചു മണി വരെയുള്ള കണക്ക് പ്രകരാം 64 ശതമാനം പേര്‍ വോട്ട് ചെയ്തു. 

കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും ആത്മവിശ്വാസത്തിലാണ്. ഭൂരിപക്ഷം നേടുമെന്ന് മൂന്ന് പാര്‍ട്ടികളും ആവര്‍ത്തിച്ചു. അതിനിടെ ബാലറ്റ് യൂണിറ്റിലെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഹെബ്ബാലിലെ ലോത്തെഗോളഹള്ളിയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. തിങ്കളാഴ്ചയായിരിക്കും വീണ്ടും വോട്ടിംഗ് നടക്കുക. 

 

 

ഹുബ്ലിയില്‍ മഴ പെയ്തത് വോട്ടിംഗിനെ ബാധിച്ചു. എങ്കിലും സംസ്ഥാനത്തെ മൊത്തം വോട്ടിംഗ് ശതമാനം 70 കടക്കുമെന്നാണ് സൂചന. അതിനിടെ ഹോളെനരസിപുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജെഡിഎസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കല്‍ബുര്‍ഗി ജില്ലയിലെ തര്‍ക്കാസ്പേട്ട് ഗ്രാമം വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഗ്രാമപഞ്ചായത്ത് ആസ്ഥാനം അവരുടെ ഗ്രാമത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് 3,500 ഓളം വരുന്ന ഗ്രാമീണര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. 

ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പൊതുവേ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. 

Trending News