ന്യൂഡല്‍ഹി: ജെഎന്‍യു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ധൈര്യമുണ്ടെങ്കില്‍ സര്‍വകലാശാല വിദ്യാര്‍ഥികളോട് സംവദിക്കാന്‍ മോദി തയാറാകട്ടെ എന്നാണ് രാഹുല്‍ പറയുന്നത്.
യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും യുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം രാജ്യത്തെ വിഭജിക്കാനാണ് മോദിയുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു.
പൊലീസ് സംരക്ഷണമില്ലാതെ വിദ്യാർഥികളുടെ അടുത്തേക്ക് പോകൂ..രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അവരോട് പറയൂ -രാഹുല്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചും തൊഴില്‍ നഷ്ടത്തെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ സംസാരിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം എന്‍.പി.ആര്‍ നടപടികള്‍ ബഹിഷ്‌ക്കരിക്കാന്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന്റെ ആഹ്വാനം ചെയ്തു.
രാജ്യം മുന്‍പെങ്ങുമില്ലാത്ത സംഘര്‍ഷാവസ്ഥയിലാണെന്നു പ്രതിപക്ഷ നേതൃയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. ദേശീയ ജനസംഖ്യ റജിസ്റ്റര്‍ പൗരത്വ റജിസ്റ്ററിന് മുന്നോടിയായാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സോണിയ ആരോപിച്ചു.
ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പോലീസ് പക്ഷാപാതപരവും ക്രൂരവുമായിട്ടാണ് പ്രതിഷേധക്കാരെ നേരിട്ടത്. മോദിയും അമിത് ഷായും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രസ്താവനകളില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നില്ല. പ്രതിഷേധക്കാരെ അവഗണിച്ചുക്കൊണ്ട് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.
കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ 20 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്.
എന്‍.സി.പി നേതാവ് ശരദ് പവാര്‍, ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, ജെ.എം.എം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍, എല്‍.ജെ.ഡി നേതാവ് ശരദ് യാദവ്, രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഹസ്‌നൈന്‍ മസൂദി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
എന്നാല്‍ ബി.എസ്.പി, ടി.എം.സി, ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.