കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുന്ന അണ്ടര്‍-17 ഫിഫ ലോകകപ്പിന് കൊച്ചി ഒരുങ്ങി. ലോകകപ്പിനായി കൊച്ചിയിലെത്തുന്ന താരങ്ങളെ സ്വീകരിക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിപുലമായ സൗകര്യമൊരുക്കി. ഫിഫ അധികൃതരും കസ്റ്റംസും സംയുക്തമായാണ് താരങ്ങളെ സ്വീകരിക്കുന്നത്. ഒക്ടോബര്‍ 3 മുതല്‍ ടീമുകള്‍ എത്തി തുടങ്ങും.
ഒക്ടോബര്‍ ആറിനാണ് അണ്ടര്‍-17 ലോകകപ്പ് ആരംഭിക്കുക. ഏഴിന് കൊച്ചിയില്‍ മത്സരം ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളും രണ്ടാം റൗണ്ടിലെ ഒരു മത്സരവും ഒരു ക്വാര്‍ട്ടര്‍ ഫൈനലുമാകും കൊച്ചിയില്‍ നടക്കുക.
സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയാണ് ഒരുക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങള്‍ കമ്മീഷണറുടെ നേതൃത്വത്തിൽ വിലയിരുത്തി.