രഞ്ജന്‍ ഗൊഗോയ്ക്കെതിരെ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു

യുവതിയെ പിരിച്ചുവിട്ട കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ നല്‍കിയാണ് ഇവരെ തിരിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.  

Last Updated : Jan 22, 2020, 01:02 PM IST
രഞ്ജന്‍ ഗൊഗോയ്ക്കെതിരെ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു.  

ജൂനിയര്‍ കോടതി അസിസ്റ്റന്റായി ജോലി ചെയ്ത യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയാണ് ഇപ്പോള്‍ ജോലിയില്‍ തിരിച്ചെടുത്തിരിക്കുന്നത്. യുവതിയെ പിരിച്ചുവിട്ട കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ നല്‍കിയാണ് ഇവരെ തിരിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ലൈംഗിക പീഡന പരാതി നല്‍കിയതിന് യുവതിയെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. 

ട്രാന്‍സ്ഫര്‍ ചോദ്യം ചെയ്ത് യുവതി രംഗത്തെത്തുകയും പിന്നീട് അവര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അനുമതിയില്ലാതെയാണ് അവധിയില്‍ പ്രവേശിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയെ ജോലിയില്‍ നിന്നും പുറത്താക്കിയത്.

ലൈംഗിക പീഡന ആരോപണങ്ങള്‍ ആദ്യമായി പുറത്തുവന്നത് 2019 ഏപ്രിലില്‍ ആണ്. പ്രമുഖ വാര്‍ത്താ ഏജന്‍സികളായ 'ദി വയര്‍' ഉള്‍പ്പെടെ മൂന്ന്‍ മാധ്യമങ്ങള്‍ യുവതിയ്ക്കും കുടുംബത്തിനും നേരിടേണ്ടിവന്ന അഗ്നിപരീക്ഷണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

2018 ഒക്ടോബറില്‍ ജൂനിയര്‍ കോടതി അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെയാണ് ഗോഗോയി ലൈംഗികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി രംഗത്തെത്തിയത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് അയച്ച കത്തിലായിരുന്നു അവര്‍ ഇക്കാര്യം അറിയിച്ചത്.

തനിക്കും കുടുംബത്തിനും എതിരായ ഉപദ്രവങ്ങള്‍ അന്വേഷിക്കണമെന്നും തനിക്ക് നേരെ നടന്ന ലൈംഗിക ആക്രമണത്തെ എതിര്‍ത്തതിന് പിന്നാലെയാണ് തനിക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ യുവതിയുടെ പരാതി ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സമിതി നടത്തിയ അന്വേഷണത്തില്‍ വാദത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗൊഗോയ്ക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

Also read: ചീഫ്ജസ്റ്റിസിനെതിരായ പീഡന പരാതി തള്ളി

എന്നാല്‍ അന്വേഷണം നിയമാനുസൃതമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി രംഗത്തെത്തിയിരുന്നു.  അതിന് പിന്നാലെ ഡല്‍ഹി പൊലീസില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ ഭര്‍ത്താവിനേയും അദ്ദേഹത്തിന്‍റെ സഹോദരനെയും ജോലിയില്‍ നിന്ന് സസ്പെന്‍ഡ്‌ ചെയ്തിരുന്നു.  എന്നാല്‍ ജൂണില്‍ അവരെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.   

Trending News